1 രാജാക്കന്മാര്‍ 20:35-43
35
എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.
36
അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
37
പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
38
പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
39
രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
40
എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീൎച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
41
തൽക്ഷണം അവൻ കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.
42
അവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
43
അതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമൎയ്യയിൽ എത്തി.
Settings