യെഹെസ്കേല്‍ 43:18-27
18
പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു:
19
എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാൎക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
20
നീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
21
പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
22
രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അൎപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
23
അതിന്നു പാപപരിഹാരം വരുത്തിത്തീൎന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അൎപ്പിക്കേണം.
24
നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അൎപ്പിക്കേണം.
25
ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അൎപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അൎപ്പിക്കേണം.
26
അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിൎമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
27
ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അൎപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings