ആവര്‍ത്തനം 1:20-46
20
അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോൎയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
21
ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈൎയ്യപ്പെടുകയും അരുതു എന്നു പറഞ്ഞു.
22
എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വൎത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
23
ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
24
അവർ പുറപ്പെട്ടു പൎവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
25
ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വൎത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
26
എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.
27
യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോൎയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
28
എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീൎഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.
29
അപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.
30
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.
31
ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.
32
ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും
33
രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34
ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:
35
ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
36
യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാൎക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
37
യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.
38
നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈൎയ്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
39
കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവൎക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.
40
നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‌വിൻ.
41
അതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പൎവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.
42
എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.
43
അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പൎവ്വതത്തിൽ കയറി.
44
ആ പൎവ്വതത്തിൽ കുടിയിരുന്ന അമോൎയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടൎന്നു സേയീരിൽ ഹൊൎമ്മാവരെ ഛിന്നിച്ചുകളഞ്ഞു.
45
നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.
46
അങ്ങനെ നിങ്ങൾ കാദേശിൽ പാൎത്ത ദീൎഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.
Settings