ഉള്ളടക്കത്തിലേക്ക് പോകുക

ആവര്‍ത്തനം9

യിസ്രായേൽ സ്വന്തം നീതിയാൽ അല്ല കീഴടക്കുന്നത്

1
യിസ്രായേലേ, കേൾക്ക; നീ ഇന്നു യോൎദ്ദാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയൎന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
2
വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നിൽക്കാകുന്നവൻ ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.
3
എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.
4
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തിൽ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.
5
നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാൎത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യംചെയ്ത വചനം നിവൎത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.
6
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;

യിസ്രായേലിന്റെ മത്സരചരിത്രം ഓർക്കുക

7
നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓൎക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

ഹോരേബിലെ പൊൻകാളക്കുട്ടിയുടെ പാപം

8
ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.
9
യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പൎവ്വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പൎവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
10
ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പൎവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
11
നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.
12
അപ്പോൾ യഹോവ എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാൎത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
13
ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;
14
എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
15
അങ്ങനെ ഞാൻ തിരിഞ്ഞു പൎവ്വതത്തിൽനിന്നു ഇറങ്ങി; പൎവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.
16
ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.
17
അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.
18
പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവൎത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
19
യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
20
അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോന്നുവേണ്ടിയും അപേക്ഷിച്ചു.
21
നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പൎവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.

മരുഭൂമിയിലെ തുടർന്നുള്ള മത്സരം

22
തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ചു നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
23
നിങ്ങൾ ചെന്നു ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബൎന്നേയയിൽനിന്നു അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.
24
ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു.

ജനത്തിനുവേണ്ടി മോശെയുടെ മധ്യസ്ഥപ്രാർത്ഥന

25
യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതുരാവും നാല്പതുപകലും വീണുകിടന്നു;
26
ഞാൻ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കൎത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
27
അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഓൎക്കേണമേ; താൻ അവൎക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാൻ യഹോവെക്കു കഴിയായ്കകൊണ്ടും അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചുകൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ
28
ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.
29
അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options