യിരെമ്യാവ് 48:29-39
29
മോവാബ് മഹാഗൎവ്വി; അവന്റെ ഗൎവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
30
അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവൎത്തിച്ചിരിക്കുന്നു.
31
അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
32
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
33
സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആൎപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആൎപ്പല്ലാത്ത ആൎപ്പുണ്ടാകുംതാനും.
34
ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
35
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാൎക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
36
മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
37
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
38
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
39
അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവൎക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
Settings