ഉല്‍പത്തി 44:18-34
18
അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
19
യജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
20
അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാൎദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
21
അപ്പോൾ യജമാനൻ അടിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ.
22
ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു.
23
അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
24
അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
25
അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.
26
അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.
27
അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാൎയ്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ.
28
അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
29
നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
30
അതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
31
ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
32
അടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33
ആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.
34
ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.
Settings