യെഹെസ്കേല്‍8
Listen to this chapter
0:00
0:00
യെരൂശലേമിലേക്കുള്ള യെഹെസ്കേലിന്റെ ദർശനയാത്ര
1
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കൎത്താവിന്റെ കൈ എന്റെമേൽ വന്നു.
2
അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വൎണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
3
അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയൎത്തി ദിവ്യദൎശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
4
അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദൎശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.
അസൂയയുടെ വിഗ്രഹത്തിന്റെ മ്ലേച്ഛത
5
അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.
6
അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
മൂപ്പന്മാരുടെ രഹസ്യവിഗ്രഹാരാധന
7
അവൻ എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
8
അവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.
9
അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
10
അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
11
അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
12
അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.
13
അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.
തമ്മൂസിനുവേണ്ടി കരയുന്ന സ്ത്രീകൾ
14
അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
15
അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
സൂര്യനെ ആരാധിക്കുന്ന പുരുഷന്മാർ
16
അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂൎയ്യനെ നമസ്കരിക്കയായിരുന്നു.
17
അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
ദൈവത്തിന്റെ അന്തിമന്യായവിധി പ്രഖ്യാപിക്കുന്നു
18
ആകയാൽ ഞാനും ക്രോധത്തോടെ പ്രവൎത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
Use ← → arrow keys to navigate
Settings
Reading Style
Typeface
Font Size px
Reading Width chars
Options
Study Note