ലേവ്യപുസ്തകം 7:11-18
11
യഹോവെക്കു അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:
12
അതിനെ സ്തോത്രമായി അൎപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേൎത്തു കുതിൎത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അൎപ്പിക്കേണം.
13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അൎപ്പിക്കേണം.
14
ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാൎപ്പണമായിട്ടു അൎപ്പിക്കേണം; അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
15
എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
16
അൎപ്പിക്കുന്ന യാഗം ഒരു നേൎച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
17
യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
18
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അൎപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.
Settings